മോന്‍സന്റെ തട്ടിപ്പിന് ഇടനില നിന്നവരിലേക്കും അന്വേഷണം

മോന്‍സന്റെ തട്ടിപ്പിന്  ഇടനില നിന്നവരിലേക്കും അന്വേഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ മറവിൽ സാമ്പത്തിക തിരിമറി നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടനില നിന്നവരിലേക്കും അന്വേഷണം ശക്തമാക്കുന്നു. തട്ടിപ്പുകാരനെ ഏതെങ്കിലും നിലയില്‍ സഹായിച്ചവര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഉന്നതരടക്കം പ്രതിപ്പട്ടികയില്‍ എത്തുമെന്ന് ഉറപ്പായി.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ മോന്‍സണെ കൈയയച്ച്‌ സഹായിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ അക്കമിട്ട് പറയുന്നുണ്ട്.

അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ  ശബ്ദ സാമ്പിളുകളിൽ വിശദ പരിശോധന ആരംഭിച്ചു. പരാതിക്കാര്‍ സമര്‍പ്പിച്ച തെളിവുകളും ഇയാളുടെ പക്കലില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. അറസ്റ്റിന് ശേഷം മോന്‍സണെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിച്ച്‌ ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരുന്നു.

മോന്‍സണുമായി പരാതിക്കാര്‍ സംസാരിച്ച ഫോണ്‍ റെക്കാര്‍ഡുകളില്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മോന്‍സണ്‍ ഒറ്റക്ക് ഇത്രയും തക തട്ടിയെടുത്തെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. മോന്‍സണിന്റെ സാമ്പത്തിക ഇടപാടുകളില്‍ തെളിവുതേടി ഊര്‍ജിത അന്വേഷണമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.