അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ കുരുന്നുകള്‍ ഇന്ന് അക്ഷര മുറ്റത്തേക്ക്

 അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ കുരുന്നുകള്‍ ഇന്ന് അക്ഷര മുറ്റത്തേക്ക്

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് ചടങ്ങുകളില്ലായിരുന്നു.

കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയില്‍ ക്ഷേത്രം, പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. പതിവില്‍ നിന്ന് മാറി കോവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കളാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യന്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

മൂകാംബിക ക്ഷേത്രത്തിലേത് പോലെ വര്‍ഷത്തില്‍ ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താന്‍ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തില്‍ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.