പേമാരിയില്‍ ഭയന്ന് വിറച്ച് കേരളം: എട്ടു മരണം; ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ നിരവധി

പേമാരിയില്‍ ഭയന്ന് വിറച്ച് കേരളം: എട്ടു മരണം; ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ നിരവധി

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയിലും തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും ഒന്‍പത് പേര്‍ മരിച്ചു. 16 പേരെ കാണാതായി.

കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തും ഇടുക്കി കൊക്കയാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളിയില്‍ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കൊക്കയാര്‍ പൂവഞ്ചിയിലെ അഞ്ച് വീടുകള്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ നാല് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇവിടെ 12 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. രണ്ടിടത്തുമായി 20 പേരെ കാണാതായി.

കൊക്കയാറില്‍ എട്ട് പേര്‍ മണ്ണിനടയില്‍പ്പെട്ടതായാണ് വിവരം. ഇതില്‍ ആറ് പേര്‍ കല്ലുവരക്കല്‍ നസീര്‍ എന്നയാളുടെ കുടുംബത്തിലുള്ളവരാണ്. ഇവടെ നിന്നും 17 പേരെ രക്ഷപ്പെടുത്തി. ഇടുക്കി മൂലമറ്റത്തിനു സമീപം മൂന്നിങ്കവയലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവും യുവതിയും മരിച്ചു. കൂത്താട്ടുകുളം സ്വദേശി നിഖില്‍ (27), നിമ കെ വിജയന്‍ (28) എന്നിവരാണ് മരിച്ചത്. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടത്.

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നാടോടിസംഘത്തിലെ മൂന്നുവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.