കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി കെ രാജന്‍. നഷ്ടപരിഹാര തുകയൊക്കെ അതത് സമയത്ത് തന്നെ നല്‍കുമെന്നും, പ്രാഥമികമായി നല്‍കേണ്ടതൊക്കെ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് അടിയന്തരമായി സഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതും പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊക്കയാറില്‍ ആറ് മൃതദേഹം കൂടി കണ്ടെത്തി. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം അണക്കെട്ടുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
എന്നാൽ രക്ഷാപ്രവർത്തനം തുടങ്ങാൻ താമസിച്ചത് അധികൃതരുടെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.