കോട്ടയം :അപ്രതീക്ഷിതമായ ദുരന്തത്തിൽ ഒരു കുടുംബം പൂർണ്ണമായും ഇല്ലാതായ കാവാലിയിൽ, തേങ്ങുന്ന നാടിന് സ്വാന്തനമേകി മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശനം നടത്തി. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് മരണമടഞ്ഞത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. മാർട്ടിൻ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിലെ ജീവനക്കാരനാണ്. കനത്ത മഴ കാരണം ഇന്നു വീട്ടിൽ തന്നെ കഴിയുകയായിരുന്നു ഇവർ. ഇവരുടെ വീടിന് മുകളിലാണ് ഉരുൾ ആദ്യം പൊട്ടിയത്.
പാലാരൂപതയുടെ സഹായമെത്രാനായ മാർ ജേക്കബ് മുരിക്കനും കാവാലി, കൂട്ടിക്കൽ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വാന്തനവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരുന്നു.