മൂലമറ്റം: സംസ്ഥാനത്ത് രണ്ടുദിവസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അറക്കുളം പഞ്ചായത്തിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിൽ അകപ്പെട്ട രണ്ടുകുടുംബങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത് കൈത്താങ്ങായി.
അറയ്ക്കൽ, പാറയ്ക്കൽ കുടുംബങ്ങളിൽപെട്ടവരെയാണ് പേണ്ടാനത്തിന്റെ നേതൃത്വത്തിൽ അത്ഭുതകരമായ രക്ഷിച്ചത്. അറക്കൽ ഷാജിയുടെ ഭാര്യ ബീന ഫോൺ വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് പാലാ രൂപത മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളി അസി. വികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്തും മുൻ പള്ളി ട്രസ്റ്റി ബേബിച്ചൻ തട്ടാംപറമ്പിലും ചേർന്ന് വടം കെട്ടിയാണ് ബീനയെയും കിടപ്പ് രോഗിയായ പാറയ്ക്കൽ അന്നമ്മയെയും വെള്ളത്തിൽനിന്ന് വലിച്ചുകയറ്റി ജീവൻ രക്ഷിച്ചത്.
ശക്തമായ മഴയെ തുടർന്ന് ഇരുവരുടെയും വീടുകൾ തകരുകയും വീട്ടുപകരണങ്ങൾ മഴവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയും ചെയ്തു. ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്തിന്റെ ധീരമായ പ്രവർത്തനം രണ്ടു കുടുംബങ്ങളെ പുതു ജീവനിലേക്ക് കൈപിടിച്ചുയർത്തി.