കോട്ടയം : ജില്ലാ അതിർത്തിയായ മുണ്ടക്കയത്തും കൂട്ടിക്കലും ഉരുൾപൊട്ടി ഉണ്ടായ വെള്ളം മണിമലയിൽ എത്താൻ മൂന്നു നാലു മണിക്കൂറുകൾ എടുക്കുമെന്നിരിക്കെ ഈ വിവരം മണിമലയാർ തീരത്തുള്ള ചെറു പട്ടണങ്ങളെ അറിയിക്കാതെ പോയത് ജില്ലാ അധികാരികളുടെ വീഴ്ചയാണെന്ന് ഡോ. ബിനു കണ്ണന്താനം ആരോപിച്ചു.
ഇത് സംബന്ധിച്ച് മണിമലക്കാരുടെ പ്രതിഷേധം കോട്ടയം കളക്ടറെ അറിയിച്ചതായി അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ , വാഹനങ്ങൾ കൃഷികൾ എന്നിവ നശിച്ചു. മുന്നറിയിപ്പ് കിട്ടിയിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ സാധിക്കുമായിരുന്നു. ദുരന്തങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ രുപീകരിക്കുന്ന ഒരു സംവിധാനം എന്ന നിലക്കാണ് കേരളത്തിൽ ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തിക്കുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം.