ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിം കോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്‌നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിം കോടതി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം. കേരളവും തമിഴ്നാടും പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ല. അതിനാൽ മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം ചർച്ചകൾക്കായി കേരളം തയ്യാറാകണമെന്ന് കോടതി വിമർശിച്ചു. കേരളവുമായി മേൽനോട്ട സമിതിയുമായി ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.
ഇന്ന് രാവിലെ ഏഴ് മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137. 2 എന്ന തമിഴ്നാട് കോടതി അറിയിച്ചു. മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് 139 ആക്കി നിർത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് അതിനാൽ ഇത് രാഷ്ട്രീയ വിഷയമാകരുതെന്നും കോടതി നിർദേശിച്ചു.