തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. തുലാവര്‍ഷത്തോടൊപ്പം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം.
ഒക്ടോബര്‍ മാസത്തില്‍ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂന മര്‍ദ്ദമാണിത്. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തില്‍ കൂടുതൽ മഴ ലഭിക്കും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടി മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോര മേഖകളില്‍ കൂടുതല്‍ മഴ പെയ്യും. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മറ്റന്നാള്‍ മുതല്‍ ഞായറാഴ്ച വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.