ദുബായ്: 2023 ഓടുകൂടി ദുബായിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ സജീവമാകുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. അടുത്ത വർഷത്തോടെ ഇതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും മറ്റു നടപടികള്‍ പൂർത്തിയാക്കുമെന്നും ആർടിഎ പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബെഹ്റോസിയാന്‍ പറഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലെ ലോക ഡ്രൈവറില്ലാ വാഹനഗതാഗത കോണ്‍ഗ്രസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ മോട്ടോഴ്സിന് കീഴിലുളള ക്രൂയിസുമായാണ് ആർടിഎ കരാറില്‍ എത്തിയിട്ടുളളത്.
2023 ഓടെ അഞ്ച് ശതമാനം ടാക്സികള്‍ ഡ്രൈവറില്ലാ ടാക്സികളായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യപിച്ചിടുളളതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മറ്റ് ക്രമീകരണങ്ങളും വളരെ വേഗത്തില്‍ പൂർത്തീകരിക്കാനുളള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഉദ്യമം യാഥാർത്ഥ്യമായാല്‍ യുഎസിന് പുറത്ത് ഡ്രൈവറില്ലാ വാഹനമോടുന്ന ആദ്യ നഗരമായി യുഎഇ മാറും.
ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് പരിപാടിയിൽ ഡ്രൈവർരഹിത ഗതാഗതത്തിനുള്ള ദുബായ് വേൾഡ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ അടക്കമുളളവർ സന്നിഹിതരായിരുന്നു.