പേഴ്‌സണല്‍ സ്റ്റാഫ് 'സൂപ്പര്‍ സിഎം' കളിക്കുന്നു: മുഖ്യമന്ത്രിയെ വഷളാക്കിയത് സി എം രവീന്ദ്രനെന്ന് ചെറിയാന്‍ ഫിലിപ്പ്

പേഴ്‌സണല്‍ സ്റ്റാഫ് 'സൂപ്പര്‍ സിഎം' കളിക്കുന്നു: മുഖ്യമന്ത്രിയെ വഷളാക്കിയത് സി എം രവീന്ദ്രനെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ശക്തമായ ആരോപണങ്ങളുമായി ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സി എം രവീന്ദ്രനെതിരെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം. സി എം രവീന്ദ്രന്‍ സൂപ്പര്‍ സി എം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രം ഉള്ളയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ്വാധികാരിയായി. മുഖ്യമന്ത്രിയെ അപ്രാപ്യനാക്കിയത് സി എം രവീന്ദ്രനാണെന്നും ചെറിയാന്‍ പറഞ്ഞു. പിണറായി വിജയന്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്നും താന്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയാണെന്നും ചെറിയാന്‍ ഫിലിപ്പ് ആവര്‍ത്തിച്ചു. പിണറായി ശുദ്ധനാണ്. അതുകൊണ്ടാണ് അപകടത്തിലേയ്ക്ക് പോകരുതെന്ന് പറയുന്നത്. ഇത് അവിടെ നിന്നപ്പോള്‍ പറയാനായില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് തരാത്തതില്‍ തനിക്ക് വേദനയുണ്ട്. അതേസമയം നിയമസഭയിലേയ്ക്ക് സീറ്റ് തരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തന്നോട് കാര്യങ്ങള്‍ കൃത്യമായി പറയാന്‍ സിപിഎം തയ്യാറായില്ലെന്നും അദ്ദേഹം പരിഭവപ്പെട്ടു. സീറ്റ് നല്‍കാത്തതിന്റെ കാരണം പറഞ്ഞില്ല എന്നതാണ് ചെറിയാന്റെ പ്രധാന പരാതി.

കൂടാതെ മന്ത്രിമാര്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിണറായിയെ പേടിയാണെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി. പല കാര്യങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് പറയാന്‍ ആളുകള്‍ മടിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കോക്കസിന്റെ പിടിയിലാണ് പിണറായി വിജയനെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.