കൊച്ചി: സംസ്ഥാനത്തെ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചയാവും.
റിലീസ് ചെയ്യുമ്പോൾ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകള്‍ നല്‍കണമെന്നത് ഉള്‍പ്പെടെ നിബന്ധനകള്‍ നിര്‍മാതാക്കള്‍ മുന്‍പോട്ട് വെച്ചിട്ടുണ്ട്. ഈ ഉപാധികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നലെ മുതലാണ് മലയാള സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങിയത്. തീയറ്ററില്‍ തന്നെ മരക്കാര്‍ റിലീസ് ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ നിലപാട്.
അതേസമയം മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇനിയും ഒടിടിയില്‍ സിനിമ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരയ്ക്കാറിന്റെ റിലീസിംഗ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ആമസോണുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.