തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും അത് തെറ്റാണെന്ന് പി ജെ ജോസഫ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡാം അപകടഭീഷണിയിലാണ്. പുതിയ ഡാം അല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്‍ഫ്ലോ കുറയുന്നില്ലെന്നും കൂടുതല്‍ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞിരുന്നു. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാര്‍ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ വെള്ളം മുല്ലപ്പെരിയാര്‍ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. സൗഹാര്‍ദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിന് അഭിപ്രായപ്പെട്ടു.