ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ പിണറായി മെത്രാനായേനെയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ പിണറായി മെത്രാനായേനെയെന്ന്   മാര്‍ ജോര്‍ജ് ആലഞ്ചേരി

തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തലശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി സമ്മേളനത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം.

പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം. തന്റെ പ്രസംഗത്തിലുടനീളം ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. ആര്‍ച്ചുബിഷപ്പിന്റെ വൈദിക ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ശേഷം പ്രസംഗിക്കാനെത്തിയ ഉടനെയായിരുന്നു ഏവരെയും ചിരിപ്പിച്ച കര്‍ദ്ദിനാളിന്റെ പ്രസ്താവന. 'ഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു.. അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് തീര്‍ച്ചയായും മാറുമായിരുന്നു' - മാര്‍ ആലഞ്ചേരി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.