അബുദാബി: കവിയും സാംസ്‌കാരിക പ്രവർത്തകനുമായ തൃശ്ശൂർ ചാമക്കാല സ്വദേശി ടി.എ. ശശി ഹൃദയസ്തംഭനം മൂലം നിര്യാതനായി. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് വിഭാഗത്തിൽ പ്രൂഫ് റീഡറായിരുന്ന ശശി അബുദാബിയിലെ താമസസ്ഥലത്തു നവംബർ ഒന്നിന് പുലർച്ചെയാണ് അന്തരിച്ചത്. ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്ന ശശിയുടെ "ചിരിച്ചോടും മത്സ്യങ്ങളെ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരള വാട്ടർ അതോരിറ്റിയിൽ അസിറ്റന്റ് എൻജിനീയറായ സിന്ധു ആണ് ഭാര്യ. തീർത്ഥു, അമൃത് എന്നിവർ മക്കളാണ്.
ശശിയുടെ അകാല വിയോഗത്തിൽ ലുലു ഗ്രൂപ്പിൽ നടന്ന അനുശോചന യോഗത്തിൽ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ അധ്യക്ഷനായി. അനുശോചന യോഗത്തിൽ മാധ്യമപ്രവർത്തകനായ ടി.പി. ഗംഗാധരൻ ശശിയുടെ കാവ്യജീവിതത്തെ അനുസ്മരിച്ചു. ഭൗതിക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് നന്ദകുമാർ അറിയിച്ചു.