മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്‍നാട് മന്ത്രിമാരുടെ സംഘം നാളെയെത്തും

മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്‍നാട് മന്ത്രിമാരുടെ സംഘം നാളെയെത്തും

ഇടുക്കി: തമിഴ്നാട് മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തും. അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘമാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്.

ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ് മന്ത്രി ചക്രപാണി എന്നിവര്‍ക്കൊപ്പം തേനി എംഎല്‍എയും ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്നാട് ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. 138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്. അഞ്ചു മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ച ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.

അധിക ജലം ഒഴുകി എത്തിയതിനെ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.