ഇളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി; യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി 13 തവണ കൂട്ടിയെന്നും ന്യായീകരണം

ഇളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി; യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി 13 തവണ കൂട്ടിയെന്നും ന്യായീകരണം

തിരുവനന്തപുരം: ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് അനുസരിച്ച് കേരളത്തിലും ഇന്ധന വില കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം 1500 ശതമാനം വര്‍ധിപ്പിച്ച ശേഷമാണ് ഇപ്പോള്‍ അഞ്ചു രൂപ കുറച്ചു. യുഡിഎഫിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധന വില കുറഞ്ഞിട്ടുണ്ട്. ഇന്ധന വില അനിയന്ത്രിതമായി കൂടുന്നതു മൂലം കേരളത്തിന്റെ ആകെയുള്ള ചെലവില്‍ തന്നെ വലിയ വര്‍ധനയുണ്ട്. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു അത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിങ് ആണ്. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യല്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ആദ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നികുതി വര്‍ധിപ്പിച്ചിട്ടേയില്ല. ഒരു തവണ കുറയ്ക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ ചെലവുകള്‍ വലിയ തോതില്‍ വര്‍ധിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അധിക സെസ് ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.