ദുബായ്: യുഎഇയുടെ 50 മത് ദേശീയ ദിനാഘോഷം ഇത്തവണ ഹത്തയില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമാണ് ട്വിറ്ററിലൂടെ സുപ്രധാനപ്രഖ്യാപനം നടത്തിയത്. ഹത്തയുടെ മനോഹാരിത വ്യക്തമാക്കുന്ന വീഡിയോയും ഇരുവരും പങ്കുവച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളുടെയും സംസ്കാരത്തിന്‍റെ പ്രതിനിധാനം ചെയ്യുന്നുവെന്ന നിലയ്ക്കാണ് ഹത്തയെ ദേശീയ ദിനാഘോഷങ്ങളുടെ കേന്ദ്രമായി പ്രഖ്യാപിച്ചതെന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. അടുത്ത 50 വർഷത്തെ ശോഭനമായ ഭാവിയിലേക്കുളള ചുവടുവയ്പാണിതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും പ്രതികരിച്ചു.
ഹത്തയെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ ചരിത്രത്തിലെ നാഴികകല്ലാകുന്ന 50 വർഷത്തെ ആഘോഷങ്ങള്‍ക്കും ഹത്ത വേദിയാകുമെന്നുളള പ്രഖ്യാപനവുമുണ്ടാകുന്നത്.