ഇന്ധന വില: കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കള്‍

ഇന്ധന വില: കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കള്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരം ഇന്നു രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും.

സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി.തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെയുള്ള സമരത്തിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

സമരത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വര്‍ധനവിലൂടെ സര്‍ക്കാര്‍ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങള്‍ക്ക് ആവശ്യം. പ്രായോഗിത തലത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതു സര്‍ക്കാരിന് താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് പ്രശ്‌നമെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം കേന്ദ്രത്തിന്റെ ആഹ്വാനമനുസരിച്ച് നികുതി കുറച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ബിജെപിയുടെ മുഖം രക്ഷിക്കാനാണിതെന്നും എന്ന വാദമാണ് എല്‍ഡിഎഫിന്. കേന്ദ്രം സെസ് കുറച്ചതിന് ആനുപാതികമായി കേരളത്തിലും നികുതി കുറച്ചു. കേന്ദ്രം ഇനിയും കുറച്ചാല്‍ കേരളത്തിലും ആനുപാതികമായി കുറയും. അതിനാല്‍ ഇനിയും നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെ എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.