എറണാകുളത്ത് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത് 200 കിലോയോളം കഞ്ചാവ്; മൂന്നു പേര്‍ പിടിയില്‍

 എറണാകുളത്ത് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ  പിടികൂടിയത് 200 കിലോയോളം കഞ്ചാവ്; മൂന്നു പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം അങ്കമാലി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കറുകുറ്റിയില്‍ 200 കിലോയോളം കഞ്ചാവുമായി മൂന്നു പേര്‍ പിടിയിലായി. കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അനസ് (41), ഒക്കല്‍ പടിപ്പുരക്കല്‍ ഫൈസല്‍(35), തിരുവനന്തപുരം സ്വദേശിനി വര്‍ഷ (22) എന്നിവരാണ് പിടിയിലായത്.

റൂറല്‍ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്ളൈയിംങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്. ഡിസ്ട്രിക് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് വാഹന പരിശോധന നടത്തിയപ്പോള്‍ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി.

ആന്ധ്രയില്‍നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ടു കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

പെരുമ്പാവൂരിലേക്കു കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. ആന്ധയില്‍ നിന്നും 2000 മുതല്‍ 3000 വരെ രൂപയ്ക്ക് കഞ്ചാവ് വാങ്ങി അത് കേരളത്തിലെത്തിച്ച് 20,000 മുതല്‍ 30,000 രൂപ വരെ വിലയിട്ടാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.