തിരുവനന്തപുരം: സിപിഎമ്മിനെ നയിക്കാന്‍ വീണ്ടും കോടിയേരി ബാലകൃഷ്ണനെത്തുന്നു. കോടിയേരി നാളെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കും. ഒരു വര്‍ഷം മുന്‍പാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി കോടിയേരി താല്‍ക്കാലികമായി ഒഴിഞ്ഞത്.
ആരോഗ്യ കാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും മൂലം 2020 നവംബര്‍ 13 നായിരുന്നു താല്‍ക്കാലിക പടിയിറക്കം. മാറി നില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച് അദ്ദേഹം നല്‍കിയ അവധി അപേക്ഷ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പകരം ചുമതല നല്‍കുകയും ചെയ്തു. കോടിയേരി തന്നെയാണ് എ.വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പിന്തുണച്ചു.
ആരോഗ്യ സ്ഥിതിയിലുണ്ടായ പുരോഗതിയും മകന്‍ ബിനീഷിന്റെ ജയില്‍ മോചനവും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി. 2015 ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018 ല്‍ തൃശൂരില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
പതിനാറാം വയസിലാണ് പാര്‍ട്ടി അംഗമായ കോടിയേരി ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷം ആറ് വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയശേഷമാണ് സംസ്ഥാന സെക്രട്ടറിയായത്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു.