തിരുവനന്തപുരം: കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) എം.ഡി സ്ഥാനത്ത് നിന്നും എ. ഷാജഹാനെ പുറത്താക്കി. വര്‍ഷത്തില്‍ 6000 ഇലക്‌ട്രിക് ഓട്ടോകള്‍ ഇറക്കേണ്ടിടത്ത് 100 പോലും ഇറക്കാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ.
അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ കെഎഎല്ലില്‍ നിര്‍ബാധം നടക്കുന്നതായി തെളിവുകള്‍ പുറത്തുവന്നതോടെയാണ് ഷാജഹാനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പി.വി ശശീന്ദ്രനാണ് കെഎഎല്ലിന്റെ പുതിയ എം.ഡി.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനം കെ.എ.എല്ലായിരുന്നു. വര്‍ഷത്തില്‍ 6000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 100 പോലും മാനേജ്‌മെന്റിന് ഷാജഹാന്റെ കാലത്ത് പുറത്തിറക്കാനായില്ല. നീം ജി എന്ന് പേരുളള ഓട്ടോറിക്ഷകള്‍ക്ക് രണ്ടര ലക്ഷമായിരുന്നു വില. ബാറ്ററിയില്‍ ഉള്‍പ്പടെ പ്രശ്‌നങ്ങളും നേരിട്ടു. ഇതോടെ മറ്റ് കമ്പനികളുടെ ഇലക്‌ട്രിക് ഓട്ടോകള്‍ കേരളത്തിലാകെ സ്ഥാനം പിടിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സ്ഥാപനത്തിലെ പര്‍ച്ചേസുകളിലെ പ്രശ്‌നങ്ങളും ഒപ്പം പിന്‍വാതില്‍ നിയമനവുമായതോടെ പ്രശ്‌നത്തിലെ പരാതികളില്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഓഗസ്‌റ്റ് മാസത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് കെഎഎല്ലില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ മനസിലാക്കി. തുടര്‍ന്ന് 'റിയാബ്' നോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഓരോ ക്രമക്കേടും അക്കമിട്ട് നിരത്തി റിയാബ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ എം.ഷാജഹാനെ നീക്കാന്‍ സര്‍ക്കാര്‍ ഇന്ന് തിരുമാനിക്കുകയായിരുന്നു.