ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയോടെ 40 മത് രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് സമാപനം. കോവിഡ് മുന്‍കരുതലൊരുക്കി സംഘടിപ്പിച്ച മേളയിലേക്ക് ലക്ഷകണക്കിന് പേരാണ് എത്തിയത്. പുസ്തക പ്രസാധക വിപണിയിലും പ്രകാശനത്തിലും ഉണർവ്വ് പ്രകടമായിരുന്നു. മലയാളത്തില്‍ നിന്ന് നിരവധി പ്രസാധകർ ഇത്തവണയും മേളയുടെ ഭാഗമായി. 200 ലധികം മലയാള പുസ്തകങ്ങളുടെ പ്രകാശനവും ഇത്തവണ നടന്നു.
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ടി എന്‍ പ്രതാപന്, സന്തോഷ് ജോർജ് കുളങ്ങര, മജീഷ്യൻ മുതുകാട്, പി.എഫ്. മാത്യൂസ്, മനോജ് കുറൂർ, ദീപ നിശാന്ത്, സുറാബ്, തുടങ്ങിയവരെല്ലാം മേളയുടെ ഭാഗമായി. അതിഥികളുടെ സാന്നിദ്ധ്യവും മേളയെ സമ്പന്നമാക്കി. മേളയുടെ ആദ്യദിവസം നൊബേല്‍ സമ്മാന ജേതാവ് അബ്ദുറസാഖ് ഗുർനെ സദസിനോട് സംവദിച്ചു. എല്ലാ ദിവസങ്ങളിലും വിവിധ വേദികളിലായി നിരവധി സാംസ്കാരിക-കലാ പരിപാടികളും അരങ്ങേറി. ചേതൻ ഭഗത്, രവീന്ദർ സിങ്, അർഫീൻ ഖാൻ, ജെയ് ഷെട്ടി, പ്രണയ് ലാൽ, വീർ സംഗ്വി തുടങ്ങിയവരും സദസിനോട് സംവദിച്ചു.
കുട്ടികള്‍ക്കായി വിവിധ വർക്ക് ഷോപ്പുകളും എക്സ്പോ സെന്ററില്‍ ഒരുക്കിയിരുന്നു. 83 രാജ്യങ്ങളിൽനിന്ന് 1632 പ്രസാധകരാണ് മേളയിലെത്തിയത്. സ്പെയിനായിരുന്നു അതിഥി രാജ്യം. എല്ലായ്പ്പോഴും ശരിയായ ഒരു പുസ്തകമുണ്ടെന്നുളളതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം.