കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുന്‍ ഡ്രൈവര്‍ അജി എന്നിവരടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഇ.ഡി കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുരാവസ്തുക്കളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായി പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെയും കേസില്‍ ഇ.ഡി പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കാണുന്നതിനും അപ്പുറമുള്ള കാര്യങ്ങള്‍ ഈ കേസിലുണ്ടെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ ഇടപെടുമെന്നും കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ഇ.ഡിക്ക് കത്ത് നല്‍കിയിട്ട് എന്തു സംഭവിച്ചെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ മറുപടി. മോന്‍സൺ മിക്കപ്പോഴും വിദേശ യാത്രകളിലും ഡല്‍ഹിയിലും ആണെന്നും ഇഡിക്കു നല്‍കിയ കത്തില്‍ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.