തിരുവനന്തപുരം: മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വിപുലമാക്കുന്നു. മരിച്ച ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചി നമ്പർ 18 ഹോട്ടലില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താതെ മുറിയെടുത്തവര്‍ക്കായി അന്വേഷണം ശക്തമാക്കി.
ഹോട്ടലിലെ 208, 218 നമ്പർ മുറികളില്‍ തങ്ങിയിരുന്നവരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഹോട്ടലിലെ റജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്താതെ റോയിയുടെ സമ്മതത്തോടെ ചിലര്‍ ഈ മുറികളില്‍ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മോഡലുകള്‍ നിശാപാര്‍ട്ടിക്കു വന്ന നവംബര്‍ ഒന്നിനു രാത്രിയിലും ഈ മുറികളില്‍ താമസക്കാരുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ മുറികളുടെ വാതിലുകള്‍ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
അതേസമയം കേസില്‍ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും അഞ്ച് ജീവനക്കാരെയും പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്. മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്.