റിയാദ്: ഇറാന്‍റെ ആണവ-മിസൈല്‍ പദ്ധതികള്‍ ഗൗരവത്തോടെയും കാര്യക്ഷമമായും കൈകാര്യം ചെയ്യണമെന്ന് അറബ് ഉച്ചകോടിയുടെ സമാപന സമ്മേളത്തില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യുഎഇ സംഘത്തെ ഉച്ചകോടിയില്‍ നയിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശിയാണ് സ്വീകരിച്ചത്.
തീവ്രവാദ ഭീഷണികളെ നേരിടാനും പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ ഒഴിവാക്കാനും ഗൾഫ് രാജ്യങ്ങളുടെ സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം ഊന്നി പറഞ്ഞായിരുന്നു ജിസിസി സെക്രട്ടറി നായിഫ് അല്‍ ഹജ്റഫിന്‍റെ സമാപന പരാമർശങ്ങള്‍. ജിസിസിയിലെ ഏതെങ്കിലും രാജ്യങ്ങള്‍ക്കെതിരെയുളള ആക്രമണം, എല്ലാവർക്കുമെതിരെയുളള ആക്രമണമായി വിലയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയ്ക്ക് മുന്നോടിയായി സൗദി കിരീടാവകാശി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദർശനം നടത്തുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തിരുന്നു.