ദുബായ്: ജനുവരി ഒന്നുമുതല്‍ പുതിയ വാരാന്ത്യ അവധിയിലേക്ക് യുഎഇ മാറുമ്പോള്‍ സ്കൂളുകള്‍ക്ക് പുതിയ സമയക്രമത്തിലേക്ക് മാറാന്‍ അനുമതി. വെള്ളിയാഴ്ച 12 വരെ ക്ലാസുകള്‍ ക്രമീകരിച്ച് ശനിയും ഞായറും അവധിയെന്നതുള്പ്പടെ സൗകര്യപ്രദമായ രീതിയില്‍ ക്ലാസുകള്‍ നടത്താമെന്നാണ് നിർദ്ദേശം.
ജനുവരി മൂന്നിനാണ് ഇത്തവണ ശൈത്യകാല അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ സമയക്രമം അതത് മാനേജ്മെന്റുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ കെഎച്ച്ഡിഎയെ സമയക്രമയം അറിയിക്കണം. സമയം നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ നേരത്തെ സ്കൂള്‍ ആരംഭിക്കുകയോ സമയക്രമം നീട്ടുകയോ ആവാം. പക്ഷെ രക്ഷിതാക്കളുമായി ആലോചിച്ച് വേണം അത്തരം തീരുമാനങ്ങളെടുക്കാന്‍ എന്നതാണ് കെഎച്ച്ഡിഎ നിർദ്ദേശം. എന്നാല്‍ വെള്ളിയാഴ്ചകളില്‍ 12 മണിവരെ മാത്രമാണ് സ്കൂളുകള്‍ക്ക് പ്രവർത്തനാനുമതി. സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കുമെല്ലാം രണ്ടര ദിവസം വാരാന്ത്യ അവധി നൽകണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
നേരത്തെ ഷാർജ ആഴ്ചയില്‍ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ സ്കൂളുകള്‍ വാരാന്ത്യ അവധിയിലേക്ക് പോകുമ്പോഴുണ്ടാകുന്ന പഠന സമയനഷ്ടം പരിഹരിക്കാന്‍ മൂന്നിന നിർദ്ദേശങ്ങളും ഷാർജ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചിരുന്നു. സ്കൂളുകളുടെ പ്രതിദിന സമയം കൂട്ടുക, സ്കൂൾ സമയം കഴിഞ്ഞ് ഓൺലൈൻ ക്ലാസുകൾ നടത്തുക, അധ്യയന വർഷത്തിലേക്ക് ഒരു ആഴ്ച അധികമായി ചേർക്കുക എന്നീ നിർദേശങ്ങളാണ് ഷാർജ മുന്നോട്ടുവെച്ചിരിക്കുന്നത്. രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തിയാവണം ഇക്കാര്യത്തിലുളള അന്തിമ തീരുമാനമെന്നും ഷാർജ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.