ദുബായ്: ചെക്കുകള്‍ മടങ്ങുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ നിർണായ തീരുമാനമെടുത്ത് ദുബായ് കോടതികള്‍. അക്കൗണ്ടില്‍ മതിയായ തുകയില്ലാതെ ചെക്കുകള്‍ മടങ്ങിയാല്‍ അവയെ ക്രിമിനല്‍ കുറ്റപരിധിയില്‍ നിന്നും ഒഴിവാക്കാന്‍ ദുബായ് കോടതികള്‍ തീരുമാനിച്ചു. ജനുവരി 2 മുതലാണ് പുതിയ നിയമ ഭേദഗതി നിലവില്‍ വരിക. എന്നാല്‍ ചെക്ക് നല്‍കിയതിന് ശേഷം അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയോ ബോധപൂർവ്വം പണം മാറ്റുകയോ ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമായിത്തന്നെ കണക്കാക്കും. പണമിടപാടുകള്‍ കൂടുതലും ഡിജിറ്റലായതോടെ ചെക്ക് ദുരുപയോഗം തടയാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ചെക്കിന്‍റെ മൂല്യം അല്ലെങ്കിൽ അക്കൗണ്ടില്‍ ബാക്കിയുളളത് അടയ്ക്കാൻ ഉത്തരവിടാൻ കോടതിയുടെ എക്സിക്യൂഷൻ ജഡ്ജിയെ നേരിട്ട് സമീപിക്കാമെന്ന് പുതിയ നിയമ ഭേദഗതി പറയുന്നു.50,000 ദിർഹം വരെയുള്ള ബൗൺസ് ചെക്കുകൾക്കെതിരെയുള്ള പിഴ 2,000 ദിർഹം ആണ്, അതേസമയം 50,000 ദിർഹത്തിനും 100,000 ദിർഹത്തിനും ഇടയിലുള്ള ചെക്കുകൾ ബൗൺസ് ചെയ്യുന്നവർക്ക് 5,000 ദിർഹം പിഴയും 100,000 ദിർഹം മുതൽ 200,000 ദിർഹം വരെയുള്ള ബൗൺസ് ചെക്കുകൾക്ക് 10,000 ദിർഹം പിഴയുമാണ് ശിക്ഷ. കഴിഞ്ഞവർഷം 16289 കേസുകളാണ് 48.1 മില്യൺ ദിർഹം (13.1 മില്യൺ ഡോളർ) പിഴയായി ഈടാക്കി കോടതിക്ക് പുറത്ത് തീർപ്പാക്കിയത്.