യുഎഇ: ദുബായ് ഉള്‍പ്പെടെ മൂന്ന് എമിറേറ്റുകളില്‍ കോവിഡ് മുന്‍കരുതലുകളോടെ നേരിട്ടെത്തിയുളള പഠനം തുടരും. ശൈത്യകാല അവധി കഴിഞ്ഞ് തുറക്കുന്ന രണ്ടാഴ്ചക്കാലം സ്കൂളുകളും കോളേജുകളും ഓണ്‍ലൈനിലേക്ക് മാറണമെന്ന നിർദ്ദേശം യുഎഇ പൊതുവായി നല്കിയിരുന്നു. എന്നാല്‍ ഓരോ എമിറേറ്റിലേയും അധികൃതരാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അതു പ്രകാരം രണ്ടാഴ്ചക്കാലം ഇ ലേണിംഗ് ആയിരിക്കുമെന്ന് അബുദബിയും മുന്‍കരുതലുകള്‍ പാലിച്ച് ഫേസ് ടു ഫേസ് പഠനം തുടരുമെന്ന് ദുബായും അറിയിച്ചിരുന്നു. പിന്നാലെ ഷാർജയും നേരിട്ടെത്തിയുളള പഠനമായിരിക്കും ജനുവരി മൂന്ന് മുതലെന്ന് വ്യക്തമാക്കി. റാസല്‍ ഖൈമയിലും കുട്ടികള്‍ സ്കൂളുകളിലെത്തിയുളള പഠനരീതിയായിരിക്കും പിന്തുടരുക.
കർശനമായ മുന്‍കരുതലുകളോടെയാണ് നേരിട്ടെത്തിയുളള പഠനം നടക്കുക. പഠനേതര പ്രവർത്തനങ്ങളും വിനോദ സഞ്ചാരങ്ങളും രാവിലത്തെ അസംബ്ലിയും ഒഴിവാക്കിയിട്ടുണ്ട്. ഷാർജയില്‍ 12 വയസിന് മുകളിലുളള എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും 96 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്.