ദുബായ്: ദുബായുടെ ഭരണസാരഥ്യം ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏറ്റെടുത്തിട്ട് ജനുവരി 4 ന് 16 വർഷങ്ങള്‍ പൂർത്തിയായി. ഒരു സാധാരണ നഗരത്തില്‍ നിന്ന് ലോകത്തിന്‍റെ നെറുകയിലേക്കുളള ദുബായുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന, ഷെയ്ഖ് മുഹമ്മദിന്‍റെ ഭരണപാടവത്തെ ഓർമ്മിപ്പിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ മകനും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം.
"16 വർഷം മുന്‍പ് അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുത്തു, അദ്ദേഹത്തിന്‍റെ മനസില്‍ കുടുംബവും ജനങ്ങളും മാത്രമായിരുന്നു. ലോകത്തെ അമ്പരപ്പിക്കുന്ന നഗരമായി ദുബായ് മാറണമെന്നുളളതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. 16 വർഷത്തിനിടെ അദ്ദേഹമിവിടെ ലോകത്തിലെ ഏറ്റവും മികച്ച ഭരണസംവിധാനം സ്ഥാപിച്ചു, ഭൂമിയിലെ ഏറ്റവും മനോഹരമായ നഗരങ്ങൾ നിർമ്മിച്ചു, അറബികളെ ചൊവ്വയിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വസ്‌നേഹം, അസാധ്യമായതെന്നു കരുതുന്നതെല്ലാം സാധ്യമാക്കുക, ചുറ്റുമുളളവരുടെ സന്തോഷം- അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതില്ലാമാണ്" - ട്വിറ്ററില്‍ മക്തൂം കുറിച്ചു. ദീർഘ ദർശിയായ പിതാവിന്‍റെ പാത പിന്തുടർന്ന് ദുബായുടെ വികസകുതിപ്പിന് അമരക്കാരനാകുന്ന ഷെയ്ഖ് മുഹമ്മദിനെ വീഡിയോയില്‍ കാണാം.