അബുദാബി: യുഎഇയിലെ വാഹനഉടമകൾക്ക് പുതുവർഷ സമ്മാനമായി ഇന്ധന വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു. 2026 ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകളാണ് ഊർജ മന്ത്രാലയത്തിന് കീഴിലെ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചത്. ഡിസംബറിനെ അപേക്ഷിച്ച് ലിറ്ററിന് 16 ഫിൽസ് മുതൽ 30 ഫിൽസ് വരെയാണ് കുറഞ്ഞിരിക്കുന്നത്.
ലിറ്ററിന് 30 ഫിൽസാണ് ഡീസൽ വിലയിൽ കുറഞ്ഞത്. ഇത് ചരക്ക് ഗതാഗത മേഖലയിലും നിർമ്മാണ മേഖലയിലും ചെലവ് കുറയാൻ സഹായിക്കും. സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നീ പെട്രോൾ ഇനങ്ങൾക്കും ശരാശരി 16 മുതൽ 17 ഫിൽസ് വരെ കുറയും.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെയും നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്തെ എല്ലാ സർവീസ് സ്റ്റേഷനുകളിലും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് ഇന്ധനവില താഴുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡീസൽ വിലയിൽ ഉണ്ടായ 30 ഫിൽസിന്റെ കുറവ് ചരക്കുനീക്ക മേഖലയ്ക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.