അജ്മാന്‍: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുളള പിഴകള്‍ നേരിടേണ്ടി വരുമെന്ന് അധികൃതർ. 10 ദിവസം വരെയുളള ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുളള നടപടികളാണ് സ്വീകരിക്കുകയെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. . അജ്മാന്‍ മാനവ വിഭവശേഷി വിഭാഗം സർക്കാർ സ്ഥാപനങ്ങൾക്കുള്ള പുതുക്കിയ മാർഗനിർദ്ദേശത്തില്‍ കോവിഡ് സംബന്ധമായ എട്ട് സുരക്ഷാലംഘനങ്ങളും അവയുടെ പിഴകളും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം നിയമം ലംഘിച്ചാല്‍ മുന്നറിയിപ്പ് നല്‍കും. തെറ്റ് ആവർത്തിച്ചാല്‍ ഒരു ദിവസത്തെ ശമ്പളം വെട്ടികുറയ്ക്കും. വീണ്ടും തെറ്റ് ആവർത്തിക്കുകയാണെങ്കില്‍ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 3 ദിവസത്തെ ശമ്പളം വെട്ടികുറയ്ക്കും.
കോവിഡ് പോസിറ്റിവായോ രോഗലക്ഷണങ്ങളോട് കൂടിയോ ഓഫിസില്‍ ഹാജരായാല്‍ മൂന്ന് ദിവസത്തെ അടിസ്ഥാനശമ്പളം കുറക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണെങ്കില്‍ അഞ്ച് മുതല്‍ പത്ത് ദിവസം വരെയുളള ശമ്പളം നഷ്ടമാകും. ജീവനക്കാർ സുരക്ഷാമാർഗ നിർദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് നിരീക്ഷിക്കേണ്ട സൂപ്പർവൈസർ- മാനേജർ തസ്തികയിലുളള ആളുകള്‍ക്കും സമാന നടപടികള്‍ നേരിടേണ്ടി വരും. കോവിഡ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും ക്വാറന്‍റീനില്‍ പോകണം. ഇവർക്ക് വർക്ക് ഫ്രം ഹോം എന്ന രീതിയില്‍ ജോലിയില്‍ തുടരാം. എന്നാല്‍ വീണ്ടും ഇതേ വ്യക്തി രോഗമുളള ആളുമായി സമ്പർക്കത്തില്‍ വന്നാല്‍ ക്വാറന്‍റീന്‍ കാലയളവ് വാർഷിക അവധിയില്‍ നിന്ന് വെട്ടികുറയ്ക്കും. വാർഷിക അവധിയില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. മാസ്ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, കൂട്ടം ചേരല്‍ ഇവയെല്ലാം നിയമലംഘനത്തിന്‍റെ പരിധിയില്‍ വരും.