ദുബായ്: എമിറേറ്റിന്‍റെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്‍ഫിനിറ്റി പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ക്രീക്കിന് മുകളിലൂടെയാണ് ഇന്‍ഫിനിറ്റി പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നേരത്തെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർവ്വഹിച്ചിരുന്നു.

ഞായറാഴ്ച വാരാന്ത്യ അവധി ദിനമായതിനാല്‍ പൊതുവെ തിരക്ക് കുറവാണ് അനുഭവപ്പെട്ടത്. ഇന്‍ഫിനിറ്റി പാലം തുറക്കുന്നതോടെ ഷിന്‍റഗ ടണലിന്‍റെ ദേരയില്‍ ബർദുബായ് ദിശയിലേക്കുളള ഗതാഗതം രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് ദുബായ് ആർടിഎ അറിയിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ പൂർത്തിയായ ശേഷം ഗതാഗതം പുനരാരംഭിക്കും. ഇന്‍ഫിനിറ്റി പാലത്തിലൂടെ ഒരേസമയം 24,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം. ഇരു ദിശകളിലേക്കുമായി ആറ് ലൈനുകളാണ് ഉളളത്. പാലത്തിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. ഇന്‍ഫിനിറ്റി പാലം കാണാനും ഭംഗി ആസ്വദിക്കാനുമായി നിരവധി പേർ കഴിഞ്ഞ ദിവസമെത്തി.