ഷാർജ: എമിറേറ്റില്‍ ഗർഭിണിയും മകളും മരിച്ച അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ അപകടത്തിന് ഇടയാക്കിയ വാഹനത്തിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടായി 14 മിനിറ്റിനുളളിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാർജ ഷെയ്ഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സ്ട്രീറ്റിലെ ഇന്‍റർ സെഷനിലാണ് അപകടമുണ്ടായത്. ഷാർജ പോലീസ് അറിയിക്കുന്നത് അനുസരിച്ച് സംഭവമുണ്ടായ ഉടനെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍ ഏഷ്യന്‍ സ്വദേശിനിയായ 7 മാസം ഗർഭിണിയായ യുവതിയും ഇവരുടെ 10 വയസായ മകളും മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ പിതാവും മൂന്ന് മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച 11 മണിയോടെയാണ് അപകടത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. അമിത വേഗതയിലെത്തിയ ഒരു വാഹനമുള്‍പ്പടെ ട്രാഫിക് ഇന്‍റർ സെക്ഷനില്‍ ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പ്രാഥമിക വിലയിരുത്തലുകള്‍ക്ക് ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.വാഹനമോടിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.