അബുദബി: സ്വകാര്യ സർക്കാർ സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും ക്ലാസ് മുറികളിലെത്തിയുളള പഠനത്തിന് അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് സിസാസ്റ്റേഴ്സ് കമ്മിറ്റി അനുമതി നല്‍കി. ജനുവരി 24 മുതല്‍ ഘട്ടം ഘട്ടമായി നിബന്ധനകള്‍ക്ക് വിധേയമായി ക്ലാസ് മുറികളിലെത്തിയുളള പഠനം നടപ്പില്‍ വരുത്താമെന്നാണ് നിർദ്ദേശം.
ക്ലാസ് മുറികളിലേക്ക് എത്തുമ്പോള്‍
1. കുട്ടികള്‍ക്ക് സ്കൂളിലേക്ക് എത്തുന്ന ആദ്യ ദിവസവും പിന്നെ രണ്ടാഴ്ചയിലൊരിക്കലും 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം അനിവാര്യം.
2. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്തേക്ക് പ്രവേശിക്കണമെങ്കില്‍ രക്ഷിതാക്കള്‍ക്കും 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം വേണം.
3. കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ചാവണം പഠനം
കെജി ക്ലാസുകളിലെ കുട്ടികള്‍ക്കും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും യുകെ കരിക്കുലം പിന്തുടരുന്ന 12 ആം ക്ലാസിലേയും 13 ആം ക്ലാസിലേയും കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്കൂളിലെത്തിയുളള പഠനം ആരംഭിക്കുക. അതിലും മുതിർന്നവർക്ക് ഗ്രീന്‍പാസ് അടിസ്ഥാനപ്പെടുത്തിയാകും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശനം. ജനുവരി 31 ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ ബാക്കിയുളളവർക്കും സ്കൂളുകളിലെത്തിയുളള പഠനം തുടങ്ങാം. സ്കൂള്‍ വിനോദ പഠന യാത്രകള്‍ക്ക് അനുമതി നല‍്കിയിട്ടില്ല. അതേസമയം കലാകായിക പരിശീലനങ്ങള്‍ മുന്‍കരുതലുകള്‍ പാലിച്ച് നടപ്പിലാക്കാം.
കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അതിന് അനുസൃതമായാണ് ഓരോ തീരുമാനങ്ങളും നടപ്പിലാക്കുന്നതെന്നും യുഎഇ വിദ്യാഭ്യാസമേഖല വക്താവ് ഹസ അല്‍ മന്‍സൂരി പറഞ്ഞു.