ഹത്ത: ഹത്തെയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട ഹത്ത വികസന പദ്ധതി ആരംഭിക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പദ്ധതിയുടെ മേല്‍ നോട്ടം സുപ്രീം കമ്മിറ്റിക്കായിരിക്കും. തീരപ്രദേശവികസനവും തടാകം, പർവ്വത റെയില്‍വെ എന്നിവയുള്‍പ്പടെയുളള സമഗ്രവികസനപദ്ധതി ദുബായ് 2040 അർബന്‍ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് പ്രഖ്യാപിച്ചിട്ടുളളത്.
ഒമാനുമായി അതിർത്തി പങ്കിടുന്ന ഹത്തയില്‍ വച്ചാണ് യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞ ഡിസംബർ 2 ന് നടന്നത്. ഹത്തയുടെ പ്രകൃതി മനോഹാരിത ഉപയോഗപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുളള വികസന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ആഢംബര ഹോട്ടലുകളും 120 കിലോമീറ്ററിലെ സൈക്കിള്‍ പാതകളുമടക്കമുളള സമഗ്രവികസനം ലക്ഷ്യമിട്ടാണ് പദ്ധതി. വികസനപ്രവർത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുകയും സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യുകയെന്നുളളതാണ് സുപ്രീം കമ്മിറ്റിയുടെ ചുമതല.കഴിഞ്ഞ വർഷമാണ് യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹത്തയിൽ സമഗ്രവികസന പദ്ധതി പ്രഖ്യാപിച്ചത്.