യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് യാത്രയ്ക്ക് മുന്‍പുളള പിസിആർ പരിശോധന വേണം

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് യാത്രയ്ക്ക് മുന്‍പുളള പിസിആർ പരിശോധന വേണം

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏ‍ർപ്പെടുത്തിയിരുന്ന മാർഗനിർദ്ദേശങ്ങളില്‍ ഇളവ് നല്‍കി കേന്ദ്രസർക്കാർ.

വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്‍റീൻ ഒഴിവാക്കിയിട്ടുണ്ട്. പകരം, 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. എട്ടാം ദിവസം നിർദ്ദേശിച്ചിരുന്ന പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.

കേരളം കഴിഞ്ഞ വാരം തന്നെ നിർബന്ധിത ക്വാറന്‍റീന്‍ ഒഴിവാക്കിയിരുന്നു. കോവിഡ് കേസുകള്‍ കണക്കാക്കി റിസ്ക്-ലോ റിസ്ക് കാറ്റഗറിയില്‍ രാജ്യങ്ങളെ കണക്കാക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രയ്ക്ക് മുന്‍പുളള ആ‍ർടി പിസിആർ പരിശോധനാഫലത്തിന് പകരം വാക്​സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

യുഎഇയും കുവൈത്തും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ​ അതുകൊണ്ടുതന്നെ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം വേണമെന്നുളള നിബന്ധന തുടരും.

ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിര്‍ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എയർ സുവിധയിലുളള സത്യവാങ്ങ്മൂലം പൂരിപ്പിച്ച് നല്‍കണം. രണ്ടാഴ്ചത്തെ യാത്രാ വിവരങ്ങളും വ്യക്തമാക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.