ദുബായ്: കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലെ സിനിമാ ശാലകളില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങുന്നു. ഫെബ്രുവരി 15 മുതല്‍ സിനിമാ ശാലകള്‍ക്ക് പൂർണ തോതില്‍ പ്രവർത്തിക്കാമെന്ന് യുവജന കലാ സാംസ്കാരിക മന്ത്രാലയത്തിന്‍റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.
കോവിഡ് മുന്‍കരുതലുകളില്‍ മാറ്റമില്ലാതെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ നേരത്തെ നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് സിനിമാ ശാലകളിലും ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

കോവിഡ് മഹാമാരിയെ യുഎഇ വളരെ ഫലപ്രദമായാണ് പ്രതിരോധിച്ചതെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ റാഷിദ് ഖൽഫാൻ അൽ നുഐമി പറഞ്ഞു. ഇളവുകള്‍ നല്‍കുന്നുവെങ്കിലും മാസ്കുള്‍പ്പടെയുളള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ എമിറേറ്റിലേയും തിയറ്ററുകള്‍ പൂർണതോതില്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതത് എമിറേറ്റുകളിലെ അധികൃതർക്കായിരിക്കും. പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങളില്‍ യുഎഇ ഇളവ് നല്കിത്തുടങ്ങിയത്.