ഷാർജ: ഇന്ത്യയില്‍ നിന്ന് ഷാർജയിലേക്ക് വരുന്നവർക്കും ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്നുളള റാപിഡ് പിസിആർ പരിശോധന ആവശ്യമില്ല. യുഎഇ കോപീറ്റന്‍റ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം തീരുമാനം ഇന്ന് 22 02 2022 രാവിലെ 8 മണിമുതല്‍ പ്രാബല്യത്തിലായെന്ന് ഷാർജ വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നു.
റാപിഡ് പിസിആർ നിബന്ധന ഉണ്ടായിരുന്ന രാജ്യങ്ങള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമാണെന്നും ഷാർജ അറിയിക്കുന്നു.
നേരത്തെ ദുബായിലേക്ക് വരുന്നവർക്കും വിമാനത്താവളത്തില്‍ നിന്നുളള റാപിഡ് പിസിആർ ഒഴിവാക്കിയിരുന്നു.
എയർ ലൈന്‍ കമ്പനികള്‍ക്കും സ്വകാര്യ ഓപ്പറേറ്റർമാർക്കുമയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നും ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്കാണ് യാത്രയ്ക്ക് ആറുമണിക്കൂറിനുളളിലെടുത്ത റാപിഡ് പിസിആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയത്. എന്നാല്‍ ഈ രണ്ട് എമിറേറ്റിലേക്കും യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുളളിലെ പിസിആർ പരിശോധന ഫലം അനിവാര്യമാണ്.
വിമാനത്താവളത്തിലെത്തിയാലും കോവിഡ് പരിശോധനയുണ്ടാകും. നെഗറ്റീവ് റിസല്‍റ്റ് വരുന്നതുവരെ ക്വാറന്‍റീനില്‍ ഇരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. എന്നാല്‍ ദുബായ്, ഷാർജ ഒഴികെ യുഎഇയിലെ മറ്റ് വിമാനത്താവളത്തിലേക്ക് വരുന്നവർക്ക് റാപിഡ് പിസിആർ നെഗറ്റീവ് പരിശോധനഫലം വേണമെന്ന നിബന്ധനയില്‍ നിലവില്‍ മാറ്റമില്ല.
യാത്രാക്കാർക്ക് അറിയിപ്പ് നല്‍കി എയർ ഇന്ത്യയും എയർ അറേബ്യയും. ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് റാപിഡ് പിസിആർ അനിവാര്യമല്ലെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർക്കുലറിലൂടെ യാത്രാക്കാരെ അറിയിച്ചു. ഷാർജയിലേക്ക് വരുന്നവർക്ക് റാപിഡ് പിസിആർ വേണ്ടെന്ന് എയർ അറേബ്യയും സർക്കുലറിലൂടെ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.