ദുബായ്: യുഎഇയില്‍ മാസ്ക് നിർബന്ധമല്ലാതാകുന്നു. നാഷണല്‍ അതോറിറ്റി ഫോർ എമർജന്‍സി, ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റിന്‍റേതാണ് തീരുമാനം.
മാർച്ച് ഒന്നുമുതല്‍ പൊതുവായ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ല. സാമ്പത്തിക വിനോദമേഖലകളില്‍ സാമൂഹിക അകല നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് വേണമെന്ന നിബന്ധന തുടരും.

കോവിഡ് രോഗികളുമായി അടുത്ത ബന്ധമുളളവർ ക്വാറന്‍റീനില്‍ പോകേണ്ട ആവശ്യവുമില്ല.എന്നാല്‍ ഇവർ അഞ്ച് ദിവസങ്ങള്‍ ഇടവിട്ട് രണ്ട് പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം.
കോവിഡ് രോഗികള്‍ക്കായുളള ഐസൊലേഷന്‍ നടപടിക്രമങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ തുടരും. മിക്ക എമിറേറ്റുകളിലും കോവിഡ് രോഗികള്‍ക്ക് 10 ദിവസമാണ് ഐസൊലേഷന്‍. മാർഗനിർദ്ദേശങ്ങള്‍ പൊതുവായാണ് അതോറിറ്റി നല്‍കിയതെങ്കിലും ഇക്കാര്യത്തിലെല്ലാം കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വരുന്നവർക്കുളള പിസിആർ പരിശോധനയുടെ ദിവസക്രമമുള്‍പ്പടെയുളള കാര്യങ്ങളില്‍ ഓരോ എമിറേറ്റുകള്‍ക്കും തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.