ദുബായ്:തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ഉള്‍പ്പടെയുളള കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് മാനുഷിക സ്വദേശി വല്‍ക്കരണ മന്ത്രാലയം. തൊഴിലുടമകള്‍ കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ശമ്പളം നല്‍കേണ്ട തിയതി കഴിഞ്ഞ് മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗികമായ അറിയിപ്പുകള്‍ നല്‍കും. ശമ്പളം നല്‍കേണ്ട തിയതി കഴിഞ്ഞ് 17 ദിവസം കഴിഞ്ഞാല്‍ ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ വർക്ക് പെർമിറ്റ് തടയും.

അന്‍പതിലധികം ജീവനക്കാരുളള സ്ഥാപനങ്ങളില്‍ മന്ത്രാലയങ്ങളില്‍ നിന്നുളള സംഘം നേരിട്ടെത്തി പരിശോധന നടത്തും. നിശ്ചിത തിയതി കഴിഞ്ഞ് 30 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും.
50 മുതല്‍ 499 ജീവനക്കാർ വരെയുളള സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാകുക. ഇതില്‍ കൂടുതല്‍ ജീവനക്കാരുളള സ്ഥാപനങ്ങളാണെങ്കില്‍ മാനവ വിഭവ ശേഷി സ്വദേശി വത്കരണ മന്ത്രാലയം ഹൈ റിസ്ക് സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തും.
ശമ്പളം നല്‍കാത്ത തൊഴിലുടമയുടെ മറ്റ് സ്ഥാപനങ്ങളുടെയും വർക്ക് പെർമിറ്റുകള്‍ തടഞ്ഞ് വയ്ക്കും. സമയത്ത് ശമ്പളം നല്‍കാതിരിക്കുന്നത് ആവർത്തിച്ചാല്‍ മന്ത്രാലയത്തില്‍ നിന്ന് പരിശോധനയുണ്ടാകും. തുടർച്ചയായി മൂന്ന് മാസം ശമ്പളം വൈകിയാല്‍ വർക്ക് പെർമിറ്റുകള്‍ നല്‍കാതിരിക്കും. ആറ് മാസത്തിലധികമായാല്‍ പിഴ ചുമുത്തുന്നത് ഉള്‍പ്പടെയുളള നിയമ നടപടികളുണ്ടാകും.