റിയാദ് : പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി. തുറന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേടണ്ടതില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല.മറ്റ് സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ലെങ്കിലും പൊതുഗതാഗതത്തിനുള്‍പ്പടെ തവല്‍ക്കന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിർബന്ധമാണ്.
ഇന്ത്യയുള്‍പ്പടെ മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്ക് ക്വാറന്‍റീനും ഒഴിവാക്കി. മുഴുവന്‍ രാജ്യങ്ങളില്‍നിന്നും സൗദിയിലേക്കുള്ള പ്രവേശന വിലക്കും പിന്‍വലിച്ചു. സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധനയോ, റാപ്പിഡ് ആന്‍റിജന്‍ പരിശോധനയോ ആവിശ്യമില്ല.
എല്ലാ തരത്തിലുമുളള സന്ദർശന വിസകളില്‍ വരുന്നവർക്ക് ചികിത്സാ ചെലവുകള്‍ വഹിക്കുന്നതിന് ഇന്‍ഷുറന്‍സ് നിർബന്ധമാണ്. സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആയിരത്തില്‍ താഴെയാണ്.