ദുബായ്: യുദ്ധക്കെടുതിയില്‍ വലയുന്ന ഉക്രെയിന് മെഡിക്കല്‍ സഹായം നല്‍കി യുഎഇ. 30 ടണ്‍ വരുന്ന മെഡിക്കല്‍ സഹായമാണ് യുഎഇ രാജ്യത്ത് എത്തിച്ചത്. ഉക്രെയ്ന് മാനുഷിക പരിഗണ മുന്‍നിർത്തി സഹായം നല്‍കണമെന്ന് യുഎൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 18.36 ദശലക്ഷം ദിർഹമിന്റെ സഹായം നൽകുമെന്ന് യുഎഇ അറിയിക്കുകയും ചെയ്തിരുന്നു.
ഉക്രെയിനില്‍ ഇതുവരെ 1.2 ദശലക്ഷം അഭയാർത്ഥികളുണ്ടെന്നാണ് കണക്ക്. പോളണ്ടിലെ ലുബ്നില്‍ എത്തിയ മെഡിക്കല്‍ സഹായങ്ങള്‍ അധികൃതർ റോഡ് മാർഗം ഉക്രെയ്നിലെത്തിച്ചു. യുദ്ധക്കെടുതിയില്‍ വലയുന്നവരെ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കരുതിയാണ് യുഎഇയുടെ സഹായമെന്ന് ഉക്രെയ്നിലെ യുഎഇ അംബാസിഡർ സാലെം എ അല്‍ കാബി പറഞ്ഞു.
ഏത് പ്രയാസകരമായ സാഹചര്യങ്ങളേയും മറികടക്കാന്‍ ലോകമനസാക്ഷിക്കൊപ്പം നില്‍ക്കുകയെന്നുളളതാണ് യുഎഇയുടെ നയം. അടിയന്തരസഹായം ആവശ്യമുളളവരിലേക്ക് എത്തിക്കുകയെന്നുളളതാണ് രാജ്യത്തിന്‍റെ മാനുഷിക സമീപനമെന്നും അദ്ദേഹം പറഞ്ഞു.