മസ്കറ്റ്: പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിനുളള ഫീസ് കുറയ്ക്കാന്‍ തീരുമാനിച്ച് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിനുളള ഫീസും തൊഴില്‍ പെർമിറ്റ് പുതുക്കുന്നതിനുമുളള ഫീസുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുളളത്.
മസ്കറ്റ്, സൗത്ത് അല്‍ ബത്തീന, മുസന്ദം എന്നിവിടങ്ങളില ഭരണാധികാരികളുമായി അല്‍ ആലം കൊട്ടാരത്തില്‍ സുല്‍ത്താന്‍ കൂടികാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സുലത്താന്‍ ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ട് വച്ചത്. ഇതനുസരിച്ച് പുതുക്കിയ നിരക്കുമായി ബന്ധപ്പെട്ട പട്ടിക മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി.
പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും.സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവും നല്‍കും. ഈ വർഷം ജൂണ്‍മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാവുക.
പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി എടുക്കുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും. നേരത്തെ 2001 റിയാലായിരുന്ന സ്ഥാനത്താണിത്. 74 തസ്തികകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. സർക്കാരിന്‍റെ മാനദണ്ഡനിർദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സ്വദേശി വല്‍ക്കരണം പൂർണമായും നടപ്പിലാക്കിയ സ്ഥാപനങ്ങളില്‍ 211 റിയാലാണ് ഫീസായി ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 251 ആയി കുറച്ചു.
മൂന്നാം വിഭാഗത്തിൽ പെട്ടവരുടെ വിസ നിരക്ക് 201റിയാലായി കുറച്ചു. നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. വീട്ട് ജോലിക്കും മറ്റും 101 റിയാലാണ് ഇനി ഈടാക്കുക. കൃഷിക്കാരുടെ വിസാ ഫീസ് 201 റിയാലിൽനിന്ന് 141 ആയി കുറച്ചിട്ടുണ്ട്. കൂടാതെ 25 ഇനം ഭക്ഷ്യ വിഭവങ്ങൾ കൂടി പൂർണ്മായി വാറ്റിൽ നിന്നും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.