ദുബായ്: കോവിഡിനെ അതിജീവിച്ച് ആകാശ യാത്രകള്‍ പുനരാരംഭിച്ചതോടെ ദുബായ് ഉള്‍പ്പടെയുളള വിമാനത്താവളങ്ങളില്‍ തിരക്ക് അനുഭപ്പെടുന്നു. മാർച്ച് 25 നും 28 നുമിടയില്‍ ദുബായ് വിമാനത്താവളത്തില്‍ യാത്രാക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടേക്കും.
അതുപോലെ സ്കൂള്‍ അവധിക്കാലം അവസാനിച്ച് തിരികെ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ തിരക്ക് ഏപ്രില്‍ ഏഴിനും ഒന്‍പതിനുമിടക്ക് അനുഭവപ്പെടും. റോഡുകളിലെ ഗതാഗത തിരക്ക് ഒഴിവാക്കാന്‍ ദുബായ് മെട്രോയില്‍ എത്തുന്നതായിരിക്കും ഉചിതമെന്ന് ദുബായ് എയർപോർട്സ് ടെർമിനല്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്‍റ് ഇസ അല്‍ ഷംസി പറഞ്ഞു.
ടെർമിനല്‍ ഒന്നിലേക്കും മൂന്നിലേക്കും മെട്രോ സൗകര്യം ലഭ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 12 വയസിന് മുകളിലുളളവരാണെങ്കില്‍ സ്മാർട് ഗേറ്റുകള്‍ ഉപയോഗിക്കാം. ടെർമിനല്‍ മൂന്നിലൂടെ യാത്ര ചെയ്യുന്ന എമിറേറ്റ്സിലെ യാത്രാക്കാർക്ക് സെല്‍ഫ് ചെക്ക് ഇന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
എത്തിഹാദില്‍ യാത്ര ചെയ്യുന്ന യുകെ, ബഹ്റിന്‍, അയർലന്‍റ് എന്നിവിടങ്ങളിലേക്കുളളവർക്കുളള കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ജോർദ്ദാന്‍, മാല്‍ദീവ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ആരോഗ്യ സാക്ഷ്യപത്രം സമർപ്പിച്ചിരിക്കണം.
അബുദബിയില്‍ നിന്ന് യാത്ര ചെയ്യുന്നവർ എവിടേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ പിസിആർ പരിശോധന നടത്തണം. വാക്സിനെടുത്തവരാണെങ്കില്‍ അബുദബിയിലെത്തിയാല്‍ പിസിആർ പരിശോധനയില്ല.
യാത്ര പുറപ്പെടും മുന്‍പ് ഓർക്കൂ
1. വിമാനത്താവളത്തില്‍ തിരക്കുളള സമയങ്ങളില്‍ നേരത്തെ എത്തി വിമാനത്താവള നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.
2. വീട്ടിലിരുന്ന് ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ കഴിയുന്നവരാണെങ്കില്‍ അതങ്ങനെ പൂർത്തിയാക്കുന്നതും ഉചിതം
3. വിമാനം പുറപ്പെടുന്ന തിയതിയും സമയവും നേരത്തെ പരിശോധിച്ച് ഉറപ്പുവരുത്തുക.