ദുബായ്: ബറാക്ക ആണവോർജ്ജ പദ്ധതിയിലെ രണ്ടാമത്തെ പ്ലാന്‍റും വാണിജ്യാടിസ്ഥാനത്തില്‍ പ്രവർത്തിച്ചുതുടങ്ങി. 2050 ഓടെ പൂർണമായും മലിനീകരണ വിമുക്ത രാജ്യമാകാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. രാജ്യത്തിന്‍റെ നേട്ടത്തിന് പിന്നില്‍ പ്രവർത്തിച്ച എഞ്ചിനീയർമാർ, ഓപ്പറേറ്റമാർ, മറ്റ് വിദഗ്ധരേയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും അഭിനന്ദിച്ചു.
1400 മെഗാവാട്ട് ശേഷിയുളളതാണ് രണ്ടാമത്തെ പ്ലാന്‍റ്. ഇത് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചതോടെ 2 യൂണിറ്റുകളിലുമായി മൊത്തം ആഭ്യന്തര ഉല്‍പാദനം 2800 മെഗാവാട്ട് ആയി വർദ്ധിച്ചു. 1400 മെഗാവാട്ടിന്‍റെ ആദ്യ യൂണിറ്റ് നേരത്തെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. 4 യൂണിറ്റുകളും പൂർണതോതില്‍ പ്രവർത്തനം ആരംഭിച്ചാല്‍ 5600 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാം.
ഇതോടെ രാജ്യത്തിന്‍റെ ഊർജ്ജ ഉപഭോഗത്തിന്‍റെ 25 ശതമാനം സംഭാവനചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2025 ഓടെ ആണവോർജ്ജ ഉല്‍പാദനം 85 ശതമാനാക്കാനാകുമെന്നാണ് വിലയിരുത്തല്‍.