ദുബായ്: യുഎഇയില്‍ ഒരുമാസത്തിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച 215 പേരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. മാർച്ച് ഏഴാം തിയതിയാണ് കോവിഡ് മൂലമുണ്ടായ ആരോഗ്യ സങ്കീർണതകളാല്‍ ഏറ്റവും ഒടുവില്‍ ഒരു മരണം റിപ്പോർട്ട് ചെയ്തത്. 0.2 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
കോവിഡ് പ്രതിരോധന നടപടികളും വാക്സിനേഷന്‍ നിരക്കുമാണ് കോവിഡിനെതിരെ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിരോധ ശേഷി നല്‍കിയതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം രാജ്യത്തെ സ്കൂളുകളും ഓഫീസുകളും അടക്കമുളള വിവിധ മേഖലകള്‍ കോവിഡിന് മുന്‍പുണ്ടായിരുന്ന ജീവിത ശൈലിയിലേക്ക് മാറികഴിഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ലാതാക്കിയിട്ടുണ്ട് രാജ്യം. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുമ്പോഴുളള കോവിഡ് പരിശോധനയും യുഎഇ ഒഴിവാക്കിയത് യാത്രാമേഖലയിലും ഉണർവ്വേകി.