റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ വിദേശപര്യടനം തുടരുന്നു. പര്യടനത്തിന്‍റെ ഭാഗമായി ഈജിപ്തിലെത്തിയ കിരീടാവകാശിയെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ഡെല്‍ ഫത്താ എല്‍ സിസി സ്വീകരിച്ചു. ഈജിപ്ത് സന്ദർശനത്തിന് ശേഷം ജോർദ്ദാന്‍ തുർക്കി രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തും.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്‍റെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. ഈ രാജ്യങ്ങളുമായുളള സൗദി അറേബ്യയുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി ബന്ധവും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും വർധിപ്പിക്കുന്നത് സംബന്ധിച്ച് കിരീടാവകാശി ചർച്ച നടത്തും.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അടുത്തമാസം സൗദി അറേബ്യ സന്ദർശിക്കും. ഇതിന് മുന്നോടിയായാണ് കിരീടാവകാശിയുടെ വിദേശ പര്യടനം. ബൈഡന്റെ സന്ദർശന വേളയിൽ സൗദി അറേബ്യ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഈജിപ്ത്, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും.