ദുബായ്: മസ്തിഷ്ഘാതം സംഭവിച്ച 27 കാരന് അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുനർജന്മം. പാകിസ്ഥാന്‍ സ്വദേശിയായ നദീം ഖാനാണ് ആസ്റ്ററിലെ ചികിത്സയിലൂടെ പുനർജന്മം ലഭിച്ചത്. തലച്ചോറിന് ക്ഷതമേറ്റ നദീമിന് മസ്തിഷ്ഘാതം സംഭവിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത് അപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ്. തലയോട്ടിയുടെ ഒരുഭാഗം മുറിച്ചെടുത്ത് വയറിനുളളില്‍ സൂക്ഷിക്കുകയായിരുന്നു. പുറത്ത് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുളളതുകൊണ്ടാണ് തലയോട്ടി വയറിനുളളില്‍ സൂക്ഷിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം നദീം പാകിസ്ഥാനിലേക്ക് മടങ്ങി.
2021 നവംബറിലാണ് നിർമ്മാണ തൊഴിലാളിയായ നദീമിനെ സുഹൃത്തുക്കള്‍ ഖിസൈസിലെ ആസ്റ്റർ ആശുപത്രിയില്‍ എത്തിക്കുന്നത്. മസ്തിഷ്കാഘാതം സംഭവിച്ച നദീം ഏഴ് മാസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് തലയോട്ടി വയറ്റിനുളളില്‍ നിന്ന് എടുത്ത് വച്ച് പിടിപ്പിക്കാന്‍ സാധിക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ആസ്റ്റർ ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. ചെല്ലദുരൈ ഹരിഹരന്‍ പറഞ്ഞു.