റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ സൗദി അറേബ്യ സന്ദർശനം തുടങ്ങി. ഇസ്രായേലില്‍ നിന്ന് നേരിട്ട് വ്യോമമാർഗമാണ് ജോ ബൈഡന്‍ സൗദിയില്‍ എത്തിയത്. പ്രാദേശിക സമയം വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെ കിംഗ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രസിഡന്‍റിനെ മക്കാ ഗവർണർ ഖാലിദ് അല്‍ ഫൈസല്‍ രാജ കുമാരനും സൗദി സ്ഥാനപതി റിമ ബിന്‍ത് ബന്ദറും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് അല്‍ സലാം കൊട്ടാരത്തിലെത്തിയ പ്രസിഡന്‍റിനെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. കോവിഡ് മാനദണ്ഡമുളളതിനാല്‍ ഹസ്ത ദാനം ഒഴിവാക്കിയിരുന്നു.

ജോ ബൈഡന്‍റെ ആദ്യ സൗദി സന്ദർശനമാണിത്. പിന്നീട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ബിഡന്‍ കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം, ഉയരുന്ന എണ്ണവില, പ്രാദേശിക വിഷയങ്ങള്‍ എന്നിവയെല്ലാം സന്ദർശനത്തില്‍ ചർച്ചയാകും. ഇന്ന് സൗദി അമേരിക്ക ഉച്ചകോടിയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കൊപ്പമുളള ഉച്ചകോടിയിലും ജോ ബൈഡന്‍ പങ്കെടുക്കും.